പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ അപകടം; വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്ന്

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത്. അഹമ്മദാബാദ് നഗരത്തിലെ മേഘാനി എന്ന സ്ഥലത്തെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറങ്ങി എന്നാണ് റിപ്പോർട്ടുകൾ . സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിമാനാപകട സ്ഥലത്തിന്റെ ദൃശ്യങ്ങളിൽ പ്രദേശത്ത് നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണാം. പരുക്കേറ്റവരെ അഹമ്മദാബാദിലെ തന്നെ സിറ്റി സിവിൽ എന്ന ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയാണ്. 230 യാത്രക്കാരും 12 വിമാന ജീവനക്കാരും ഉൾപ്പടെ 242 പേരാണ് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്.300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന വിമാനം 1 .40 തോടുകൂടി അപകടത്തിൽപ്പെടുകയായിരുന്നു. എയർ ഇന്ത്യ ബോയിങ് 787 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഏഴ് ഫയർ എഞ്ചിനുകൾ ഉൾപ്പെടെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി.ആഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായും അഹമ്മദാബാദ് പൊലീസ് കമ്മീഷ്ണറുമായും ചർച്ച നടത്തുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടു കഴിഞ്ഞു. താമസിക്കാതെ തന്നെ വിമാനത്തിനകത്ത് ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*