കെ സുധാകരനുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് ആവശ്യപ്പെട്ടു. മൂന്നാം മൂഴം തടയാൻ എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് അഭ്യർഥിച്ചെന്നും എ കെ ആന്റണി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്നും മൂന്നാമത് ഭരണം ഉണ്ടാകരുത് എന്നും പറഞ്ഞതായി എകെ ആന്റണി പറഞ്ഞു.
കെ സുധാകരൻ പാർട്ടി വിട്ടേക്കുമെന്ന നിർണായകഘട്ടത്തിലാണ് മുതിർന്ന നേതാവ് എ കെ ആന്റണി കെ സുധാകരനുമായി സംസാരിച്ചത്. കെ സുധാകരൻ ഉയർത്തിയ കലാപത്തെ മറികടക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതിരോധമാണ് ഒടുവിൽ തകർന്നത്. മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, ഡൽഹിയിലും കണ്ണൂരിലുമായി നടത്തിയ നാടകീയ നീക്കങ്ങളും കോൺഗ്രസ് രാഷ്ട്രീയത്തെ കലുഷിതമാക്കി.
എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന വി ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കളുടെ നിലപാടിനൊപ്പമായിരുന്നു എഐസിസി നേതൃത്വം. മത്സരിക്കാനുള്ള ആഗ്രഹം അഞ്ചിലേറെ എംപിമാർ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ കണ്ണൂർ സീറ്റിനായി കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ സുധാകരന്റെ സമ്മർദ്ദനീക്കങ്ങളിൽ നേതൃത്വം മുട്ടുമടക്കുകയായിരുന്നു. കണ്ണൂരിൽ കെ സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയാകും. എം പിമാർക്ക് സീറ്റ് നൽകില്ലെന്ന തീരുമാനത്തിൽ സുധാകരന് മാത്രമായി ഇളവ് നൽകും.



Be the first to comment