മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി സുധാകരന്റെ മുന്നിലുണ്ടാവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍.

മലപ്പുറം: മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി സുധാകരന്റെ മുന്നിലുണ്ടാവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. ‘ഇടതുപക്ഷ പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം പോയി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കും? പാര്‍ട്ടി നയത്തോട് വിയോജിപ്പില്ലാത്ത സുധാകരന് എന്ത് സംഭവിച്ചുവെന്നും ജി സുധാകരന്‍ ചോദിച്ചു. നിയമസഭയില്‍ മത്സരിക്കണമെന്ന് ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അതിന് സാധാരണ നിലയില്‍ കഴിയില്ല. 75 കഴിഞ്ഞ പ്രായം കഴിഞ്ഞ ഞങ്ങളെല്ലാവരും ഒഴിവായത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാ’ണെന്നും എ.കെ ബാലന്‍ പറഞ്ഞു.

ജി സുധാകരന് എങ്ങനെ കോണ്‍ഗ്രസ് കാപാലികര്‍ക്കൊപ്പം പോകാന്‍ സാധിക്കുമെന്നും എകെ ബാലന്‍ ചോദിച്ചു. അവരുടെ പിന്തുണയോടെ എങ്ങനെ ഒരു പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയും. അത് ആലോചിക്കാനേ കഴിയുന്നില്ല. 1980ല്‍ കോണ്‍ഗ്രസ് രണ്ടായപ്പോള്‍ എ വിഭാഗം സിപിഎമ്മിനൊപ്പം നിന്നു. അന്ന് എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് താനും കെഎസ് യുവിന്റെത് ചെറിയാന്‍ ഫിലിപ്പുമായിരുന്നു. അന്നത്തെ ആ സഖ്യത്തോട് പോലും യോജിക്കാന്‍ കഴിയാത്തത്ര കോണ്‍ഗ്രസ് വിരുദ്ധതയുള്ള ഒരാളാണ് സുധാകരന്‍. രക്തസാക്ഷിയായ അദ്ദേഹത്തിന്റെ അനിയന്‍ സഖാവ് ഭുവനേശ്വരന്റെ പേര് എങ്ങനെ ഓര്‍ക്കുമെന്നും ബാലന്‍ ചോദിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയം മുതലേ തനിക്ക് അദ്ദേഹത്തിന്റെ മാനസിക അവസ്ഥ നന്നായിട്ട് അറിയാം. അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും നല്‍കിയ സംഭാവന മറക്കില്ല. രക്താസാക്ഷി കുടുംബമാണ് ജി സുധാകരന്റെതെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ അനുജനെ കൊന്നതാരാണെന്ന് അവര്‍ പറയണമെന്നും ബാലന്‍ പറഞ്ഞു. തൊഴിലാളി വര്‍ഗ കൂറുമുള്ള ഒരുമനസ് ചെങ്കൊടി കണ്ടാലും രക്തസാക്ഷി സ്തൂഭം കണ്ടാലും മുദ്രാവാക്യം വിളിച്ചു പോവും. കോണ്‍ഗ്രസുമായി ഒത്തുപോവാന്‍ അദ്ദേഹത്തിന് സാധിക്കില്ല. വര്‍ഷങ്ങള്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് എടുത്തപ്പോള്‍ വേണ്ടെന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ജി സുധാകരന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. മറ്റാര്‍ക്കും നല്‍കാത്തത്ര പരിഗണന ജി സുധാകരന് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ കോപ്പുകൂട്ടുകയായിരുന്നെന്നും സുധാകരന് അപചയം സംഭവിച്ചെന്നും ഇത് പുതിയ പാഠമാണെന്നും ആര്‍ നാസര്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ നിന്ന് ജി സുധാകരന്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ നാസര്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*