രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് സന്ദര്‍ശനമെന്നും ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നുമാണ് മനോജിന്റെ സ്റ്റാറ്റസ്.
‘ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന തൊഴുകുവാന്‍ നല്‍കരുതെന്നും, ആരെയും വാഹനത്തില്‍ മല കയറ്റരുതെന്നും ഒക്കെയുള്ള പല ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തി, പള്ളിക്കെട്ട് നേരിട്ട് മേല്‍ശാന്തി ഏറ്റുവാങ്ങി തിരുനടക്കകത്ത് വെച്ചും, യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ 18ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള്‍ സംഘികളും കോണ്‍ഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകള്‍ ചിലച്ചില്ല. ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ്’ എന്നായിരുന്നു ഡിവൈഎസ്പിയുടെ പോസ്റ്റ്.
എന്നാൽ ട്രെയിന്‍ യാത്രയ്ക്കിടെ വാട്‌സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.അതിനിടെ ശബരിമലയില്‍ മാളികപ്പുറം ക്ഷേത്രത്തിന് പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം പിന്‍വലിച്ചു. രാഷ്ട്രപതി ഭവന്റെ പേജുകളില്‍ നിന്നാണ് ചിത്രം പിന്‍വലിച്ചത്. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ട ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ചിത്രം പിന്‍വലിച്ചത്.



Be the first to comment