കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോ?, കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: വിഡി സതീശന്‍

ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി കോഴക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയില്‍ ദേശീയപണിമുടക്കിന്റെ വിഷയം കൂടി ജനങ്ങളോട് പറയും. ഏത് കാര്യത്തിനാണ് പണിമുടക്ക് നടത്തുന്നതെന്ന് ഈ ജാഥയിലൂടെ ജനങ്ങളെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു.

‘ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ?. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണ്. നമ്മുടെ തൊട്ടടുത്തെ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോയാല്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നതേ അറിയില്ല.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും പോയാല്‍ കാണില്ല. എല്ലാവരും കൂടി ആഹ്വാനം ചെയ്ത ഡല്‍ഹിയില്‍ പോയാലും ഇത് ഇല്ലല്ലോ?. കേരളത്തില്‍ മാത്രം ഒരു ബന്ദിനും ഹര്‍ത്താലിനും സമാനമായ രീതിയില്‍ വേണോ എന്നത് ആലോചിക്കണം. ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ച നടക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ജനജീവിതം മുഴുവന്‍ സ്തംഭിക്കുന്ന നിലയിലേക്ക് പണിമുടക്ക് മാറുന്നത് കാലഹരണപ്പെട്ടതാണോയെന്ന് ചര്‍ച്ച ചെയ്യണം. ഏത് ദേശീയ പണിമുടക്ക് ആയാലും കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. കാലഹരണപ്പെട്ട കുറെകാര്യങ്ങള്‍ക്ക് മാറ്റം വേണമെന്ന അഭിപ്രായം യുഡിഎഫിനുണ്ട്.

പണ്ടുമുതലേ കേരളം അല്ലാതെ ഒരിടത്തും ദേശീയ പണിമുടക്ക് നടക്കാറില്ല. ബംഗാളിലും ത്രിപുരയിലും ഭരണം ഉള്ളപ്പോള്‍ സിപിഎം ഇതുപോലെ അവിടെ പണിമുടക്കിയിട്ടില്ല. എന്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിട്ട് പോലുമില്ലെന്നും സതീശന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*