
മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകൾ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനിൽക്കുന്നതിനാൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. തീരത്തുള്ളവർക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതർ അറിയിച്ചു.പെരിയാറിന്റെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ ഇതുവരെ 182 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ ഇതുവരെ 182 വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. മൂന്ന് വീടുകൾ പൂർണമായും 179 വീടുകൾ ഭാഗികമായും തകർന്നു.
സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി. 5 ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ,തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.
Be the first to comment