
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൻ്റെ മിനുട്സ് വി സി ഇടപെട്ട് തിരുത്തിയെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. വി സി ഒപ്പിട്ട മിനുട്സും സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സും രണ്ടാണെന്ന് ഇടത് അംഗങ്ങൾ ആരോപിക്കുന്നു. വി സി ഒപ്പിട്ട മിനുട്സിൽ രജിസ്ട്രാർ അനിൽകുമാർ സസ്പെൻഡ് ചെയ്യപ്പെട്ടതായി പരാമർശം. സ്‌സ്പെൻഷൻ മൂലം രജിസ്ട്രാർ ചുമതല കൈമാറിയത് എന്നാണ് പരാമർശം.
എന്നാൽ യോഗത്തിൽ തയ്യാറാക്കിയ മിനിറ്റ്സിൽ സസ്പെൻഷനെ കുറിച്ച് പരാമർശമില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ചർച്ച ചെയ്തില്ലെന്ന് മിനുട്സിൽ പറയുന്നത്. യോഗത്തിൽ തയ്യാറാക്കിയ മിനുട്സ് വിസി തിരുത്തിയെന്നാണ് ഇടത് അംഗങ്ങളുടെ ആരോപണം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നലെ ചേർന്നത്.
അതേസമയം ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം വിസി കേരള സർവകലാശാലയുടെ റജിസ്ട്രാർ സ്ഥാനത്ത് നിന്നും മിനി കാപ്പനെ മാറ്റിയിരുന്നു. കാര്യവട്ടം ക്യാംപസിലെ ജോയിൻറ് റജിസ്ട്രാർ ആർ.രശ്മിക്കാണ് ചുമതല. സിൻഡിക്കേറ്റ് യോഗത്തിൻ്റെ തുടക്കത്തിൽ തന്നെ മിനി കാപ്പൻ യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ സസ്‌പെൻഷൻ റദ്ദാക്കിയ കെ എസ് അനിൽ കുമാർ യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം. കെ എസ് അനിൽ കുമാറുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി തീരുമാനമുണ്ടാകുന്നതുവരെയാണ് രശ്മിക്ക് ചുമതല നൽകിയിരിക്കുന്നത്.
Be the first to comment