മലയാളികളുടെ ഇഷ്ട ചിത്രം അമരം 4 K ദൃശ്യമികവിൽ നാളെ വീണ്ടും ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തുകയാണ്. ഭരതൻ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘അമരം വെറുമൊരു സിനിമയായിരുന്നില്ല, തീരദേശ ജനതയുടെ പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ചിത്രമായിരുന്നു.
മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’.
മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രം ഭരതന് ഒരുക്കിയതാണ്.
വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യമായിരുന്നു അമരം.
കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ . ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്.
ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും “അമരം “എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം.
രവീന്ദ്ര സംഗീതത്തിൻ്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും “അമരം” കാണുന്നവരെ തിരകളും തീരവുമെന്ന പോലെ തഴുകിയുണർത്തും….അമരം ഗാനങ്ങളിലെ വരികളിൽ നിറഞ്ഞു തുളുമ്പുന്ന പിതൃവാത്സ്യവും വികാര നൗകയും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനുഗ്രഹീത കാവ്യഭാവനയുടെ സർഗ സംഭാവനകളാണ്.



Be the first to comment