അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്താൻ സംസ്ഥാനത്ത് പുതിയ മോളിക്യുലാര്‍ ലാബ്; ആദ്യ രോഗ നിർണയം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബിക് മസ്തിഷ്‌ക രോഗ(അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിർണയം നടത്തി. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പ്രത്യേകം സജ്ജമാക്കിയ പിസിആര്‍ ലാബിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടാക്കുന്ന അമീബയെ തിരിച്ചറിഞ്ഞത്.

Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae എന്നീ അമീബകളാണ് മനുഷ്യരിൽ മസ്തിഷ്ക ജ്വരമുണ്ടാക്കുന്നത്. ഇതിൽ അക്കാന്തമീബ എന്ന അമീബയെയാണ് പരിശോധനയിൽ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫീസ് അറിയിച്ചു.

മുൻപ് പിജിഐ(പോസ്റ്റ്‌ ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) ചണ്ഡിഗഢിലേക്ക് സാമ്പിളുകൾ അയച്ചായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. പുതിയ ലാബ് സജ്ജമായതോടെ കൂടുതൽ ഫലപ്രദമായ രോഗ പ്രതിരോധത്തിന് വഴിയൊരുങ്ങുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഗവേഷണ മേഖലയ്ക്കും ഇതു കരുത്ത് പകരും. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. എന്നാൽ, കേരളത്തിൽ ഇതു 23 ശതമാനമാണ്.

സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്‍റെ രോഗനിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*