വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ ആക്രമണം. കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്‌റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലർച്ചെ പ്രാദേശികസമയം 1.50-നാണ് അമേരിക്ക വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം ആരംഭിച്ചത്.
ഏഴ് സ്‌ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ തെക്കൻ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ. അമേരിക്ക നടത്തിയത് ഗുരുതരമായ സൈനിക ആക്രമണമെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കി. യു എൻ രക്ഷാസമിതിയിലും യു എൻ സെക്രട്ടറി ജനറലിനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും വെനസ്വേല പരാതി നൽകുമെന്ന് സർക്കാർ.
മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി അമേരിക്കയുമായി കരാറിൽ ഏർപ്പെടാൻ തയാറാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കൻ ചാരസംഘടനയായ സി ഐ എ വെനസ്വേലയിലെ ബോട്ടുകളിലേക്ക് ലഹരിമരുന്ന് കയറ്റുന്ന കേന്ദ്രം ആക്രമിച്ചിരുന്നു. സെപ്റ്റംബർ രണ്ടു മുതൽ ഇതുവരെ പസഫിക്കിലും കരീബിയൻ കടലിലും മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക 31 ബോട്ടുകൾക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ 107 പേർ കൊല്ലപ്പെട്ടിരുന്നു. വെനസ്വേലയിലേക്ക് അകത്തേക്കും പുറത്തേക്കും പോകുന്ന എണ്ണ കപ്പലുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിക്കോളാസ് മഡൂറോയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കൻ ആക്രമണങ്ങളെന്നാണ് വെനസ്വേല ആരോപിക്കുന്നത്.



Be the first to comment