കെ പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി; വക്കീൽ നോട്ടീസയച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. ഉദയഭാനു ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി വക്കീൽ നോട്ടീസയച്ചു. തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ആന്റോ ആന്റണിക്കെതിരെ കെ പി ഉദയഭാനുവിന്റെ ആരോപണം.

സമൂഹമാധ്യമത്തിലൂടെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ ഉദയഭാനു നടത്തിയെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. ഉദയഭാനു ശ്രമിച്ചത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്നും നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തണമെന്നും ആൻ്റോ ആൻ്റണി വക്കീൽ നോട്ടീസിൽ പറയുന്നു. അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്നും നോട്ടീസ്. നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്ഥാപനത്തിൽ നിന്ന് ആന്റോ ആൻറണി രണ്ട് കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം.

ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് താൻ പിൻവലിച്ചെന്നായിരുന്നു ആരോപണം. തനിക്കെതിരെ തുടർച്ചയായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണ്. താൻ തന്ത്രിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയും ഉദയഭാനുവും അതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*