നിലമ്പൂര്‍ രാഷ്ട്രീയ പോരാട്ടമാക്കിയത് കെസി വേണുഗോപാല്‍; പ്രശംസയുമായി എപി അനില്‍കുമാര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെസി വേണുഗോപാലിനെ പ്രശംസിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ. കെസി വേണുഗോപാലിന്റെ പെന്‍ഷന്‍ പരാമര്‍ശം ഗുണം ചെയ്തു. സിപിഎമ്മിന്റെ മലപ്പുറം വിരുദ്ധ നിലപാട് ചര്‍ച്ചയാക്കിയതും കെസി വേണുഗോപാലാണെന്ന് എപി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂരിലേത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. താഴെ തട്ടിലുള്ളവരും നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് വലിയ വിജയത്തിന് കാരണമായത്. തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അവസാനഘട്ടം വരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നല്‍കിയ പിന്തുണ വലുതാണ്. അദ്ദേഹത്തിന്റെ വരവാണ് ഇതൊരു രാഷ്ട്രീയപോരാട്ടമാക്കി മാറ്റിയത്. പെന്‍ഷന്‍, മലപ്പുറം ജില്ലയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തുടങ്ങി അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങളാണ് സര്‍ക്കാരിനെതിരെയുള്ള ഒരുസാഹചര്യം ഉണ്ടാക്കിയത്.

പ്രിയങ്കയുടെ വരവും വിജയത്തിന് വഴിയൊരുക്കിയെന്നും അനില്‍കുമാര്‍ പറഞ്ഞു. നിലമ്പൂര്‍ വിജയം കെപിസിസിയുടെ പുതിയ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. പിണറായിക്കെതിരായ പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പെങ്കില്‍ പി വി അന്‍വര്‍ അത് ദുര്‍ബലപ്പെടുത്തിയെന്നും, അത് പറയാതിരിക്കാനാവില്ലെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

1,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 66,660, സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ 19,760, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ട് നേടി.

 

Be the first to comment

Leave a Reply

Your email address will not be published.


*