ആറന്‍മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതി: വ്യവസായ വകുപ്പിനും എതിര്‍ നിലപാട്

ആറന്‍മുള വിമാനത്താവള ഭൂമിയിലെ ഇന്‍ഫോ പാര്‍ക്ക് പദ്ധതിയില്‍ വ്യവസായ വകുപ്പിനും എതിര്‍ നിലപാട്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് എത്തുന്നത്.

ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റെഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000 കോടി മുതല്‍ മുടക്കും 10000 തൊഴിലവസരം സൃഷ്ടിക്കുന്നതുമായ പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പദ്ധതികളെന്നും തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് വേണ്ടി വയല്‍ ഭൂമി നിയമപരമായി തരം മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് വ്യവസായ വകുപ്പിന്റെ സമീപനം.

എന്നാല്‍ നേരത്തെ തന്നെ തരംമാറ്റലിന് അനുമതി നിഷേധിച്ച ആറന്മുള ഭൂമിയില്‍ നിയമപരമായ തരം മാറ്റല്‍ സാധ്യമാകുമോയെന്ന് വകുപ്പിന് സംശയമുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഇന്നലെത്തെ തീരുമാനം സംശയം ശരി വെക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇന്‍ഫോപാര്‍ക്ക് പദ്ധതിക്ക് വേണ്ടി വയല്‍ഭൂമി തരംമാറ്റുന്ന നടപടിക്ക് പിന്തുണ നല്‍കാനില്ല എന്നതാണ് വ്യവസായ വകുപ്പിന്റെ നിലപാട്. കമ്പനി ചൂണ്ടിക്കാണിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 16 ഹെക്ട്ര്‍ മാത്രമാണ് കരഭൂമി. വന്‍തോതില്‍ വയല്‍ ഭൂമി നികത്തേണ്ടി വരുമെന്നതും വ്യവസായ വകുപ്പിനെ പിന്നോട്ട് വലിക്കുന്നുണ്ട്. സംരംഭകരുടെ വിശ്വാസ്യത സംബന്ധിച്ചും വകുപ്പിന് സംശയങ്ങളുണ്ട്.

ഭൂമി തരംമാറ്റലിന് അനുമതി നല്‍കേണ്ടെന്ന് ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം തന്നെ ആറന്മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതിക്ക് എതിരാണ്. അതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*