മലപ്പുറം: കാത്തിരിപ്പിനൊടുവില്‍ മെസി കേരളത്തില്‍ വരുമെന്ന് ഉറപ്പിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്മാൻ. ലയണൽ മെസി നയിക്കുന്ന അർജൻ്റീന ഫുട്ബോൾ ടീം അടുത്ത വർഷം മാർച്ചിലാണ് കേരളം സന്ദര്‍ശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുൻപ് അർജൻ്റീന ടീമിൻ്റെ മെയിൽ ലഭിച്ചെന്നും അര്‍ജൻ്റീനിയൻ ഫുട്‌ബോള്‍ അസോസിയേഷൻ (എഎഫ്എ) ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
നവംബറിൽ കളി മത്സരം നടക്കേണ്ടതായിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസമായെന്നും മന്ത്രി വിശദീകരിച്ചു. കേരള സർക്കാരിൻ്റെ സ്പോർട്‌സ് വിഷൻ 2031 പരിപാടിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീമിൻ്റെ സന്ദർശനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. “രണ്ട് ദിവസം മുമ്പ്, മാർച്ചിൽ അവർ വരുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് അർജൻ്റീന ടീമിൽ നിന്ന് ഞങ്ങൾക്ക് ഒരു മെയിൽ ലഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അവർ സൂചിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.
എന്നാല്‍ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ടീമിനെ ആതിഥേയത്വം വഹിക്കാന്‍ തയ്യാറായിരുന്നുവെന്നും അബ്‌ദുറഹ്മാൻ കൂട്ടിച്ചേർത്തു. “കൊച്ചിയിലെ സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ പൂർത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, ചില അസൗകര്യങ്ങൾ കാരണം കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സ്റ്റേഡിയത്തിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഞങ്ങൾക്ക് മത്സരം നടത്താൻ കഴിഞ്ഞില്ല,” അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളുടെ ഷെഡ്യൂളിലെ മാറ്റങ്ങൾ സാധാരണമാണ്. അത് ആരുടെയും വിജയമോ പരാജയമോ ആയി കാണരുത്. ഇത്രയും വലിയൊരു ഫുട്ബോൾ മത്സരം കേരളത്തിലേക്ക് കൊണ്ടുവരാൻ തങ്ങൾ ശ്രമിച്ചു എന്നത് തന്നെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വലിയ കായിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി ഫുട്ബോളും ക്രിക്കറ്റും ഇപ്പോൾ മാറിയിരിക്കുന്നു. അപ്പോൾ നമ്മൾ എന്തിന് അതിൻ്റെ ഭാഗമാകാൻ മടിക്കണം. ഈ മേഖലയിൽ സജീവമായി ഇടപെടാൻ ഞങ്ങൾ തീരുമാനിച്ചു,” അബ്‌ദുറഹ്മാൻ പറഞ്ഞു.
അർജൻ്റീന ടീം ഈ മാസം കൊച്ചിയിൽ ഒരു മികച്ച അന്താരാഷ്ട്ര ടീമിനെതിരെ കളിക്കുമെന്ന് കായിക വകുപ്പും സ്പോൺസറും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നവംബറിൽ അർജൻ്റീന ടീം അവരുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ പ്രഖ്യാപിച്ചു. അതില്‍ കൊച്ചി ഷെഡ്യൂള്‍ ചെയ്‌തിരുന്നില്ല. മെസി നവംബറില്‍ വരില്ലന്ന് അറിഞ്ഞതോടെ ആരാധകര്‍ വന്‍ നിരാശയിലായിരുന്നു. കായിക മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ച പുരോഗമിക്കുകയാണ്. ചിലര്‍ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തുമ്പോള്‍, പൊള്ളയായ വാഗ്‌ദാനമെന്ന് പറഞ്ഞ് എതിര്‍ക്കുന്നവരുമുണ്ട്. മെസിയെ നേരിട്ട് കാണാമെന്ന പ്രതീക്ഷ ആരാധകരില്‍ വീണ്ടും ഉയരുമ്പോള്‍ നവംബറിലെ സ്ഥിതിയാകരുതെന്നും ചിലര്‍ പറയുന്നു.



Be the first to comment