
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നടത്തുന്നത് തോൽവി മുന്നിൽ കണ്ടതുകൊണ്ടാണെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.നിലമ്പൂരിൽ എൽ.ഡി.എഫ്-യുഡിഎഫ് പോരാട്ടമാണ് നടക്കുന്നത്. പിന്നെയുള്ളത് സ്വതന്ത്രരായ ചിലർ മാത്രം, അത്രയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് താൻ രണ്ട് കേസുകളിൽ പ്രതിയാണ്. കേന്ദ്ര നിയമങ്ങൾ മുമ്പ് ഉണ്ടായിരുന്നതാണ്, അതേ നിയമങ്ങളുള്ള സാഹചര്യത്തിൽ തന്നെ യുഡിഎഫ് ഈ പ്രശ്നങ്ങൾ ഫലപ്രദമായി നേരിട്ടതാണെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
ഇതിനിടെ വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ പറഞ്ഞു. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അൻവർ അഭിപ്രായപ്പെട്ടു.
പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ രാജിവച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തുന്നതിനായാണ്.ജനങ്ങളെ വഞ്ചിച്ച നേതാക്കൾക്കെതിരെയാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ.പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികൾ.
സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് യുഡിഎഫ് – എൽ ഡി എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും.പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്.
Be the first to comment