‘ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും’; ആര്യാടൻ ഷൗക്കത്ത്

ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്ന് ആര്യാടൻ ഷൗക്കത്ത്. 8 മാസം കൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. സർക്കാർ ഒപ്പം നിന്നാൽ നിലമ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ഇന്നലെ തന്നെ കാട്ടാന ആക്രമണം ഉണ്ടായിട്ടു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടു വരാൻ കാലതാമസം ഉണ്ടായ സാഹചര്യമുണ്ടായി.

ഇതിനൊക്കെ ഒരു പരിഹാരം വേണം. നിലമ്പൂരിലെ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെ ഉൾപ്പടെ കാണും. മറ്റു മന്ത്രിമാരെയും കണ്ടു പരിഹാരം അപേക്ഷിക്കും. വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങൾക്കാണ്. ഇടതു ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള വിജയമാണ്. എല്ലാ യുഡിഎഫ് നേതാക്കൾക്കും ക്രെഡിറ്റ് ഉണ്ട്. കെ സി വേണുഗോപാൽ മുഖ്യ കർമികത്വം വഹിച്ചു. വി ഡി സതീഷൻ, അടൂർ പ്രകാശ്, രമേശ്‌ ചെന്നിത്തല മറ്റു ഘടകകക്ഷി നേതാക്കൾ ഉൾപ്പടെ എല്ലാവരും നിലമ്പൂരിൽ വിജയത്തിനായി പ്രവർത്തിച്ചുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

മുൻ കെ പി സി സി പ്രസിഡന്റുമാർ ഉൾപ്പടെ എല്ലാ നേതാക്കളുടെയും കൂട്ടായ പ്രവർത്തന്നങ്ങളുടെ വിജയമാണ്. നിലമ്പൂരിൽ വലിയ ആവേശം ഉണ്ടായി. അത് കേരളത്തിലുടനീളം തുടരും. പി.വി അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനിക്കേണ്ടത് യുഡിഎഫ് -കോൺഗ്രസ്സ് നേതൃത്വമാണ്. അൻവർ വ്യക്തിപരമായി തനിക്കെതിരെ കുറേ പ്രശ്നങ്ങൾ പറഞ്ഞു.

അതിനെല്ലാം ജനങ്ങൾ മറുപടി പറഞ്ഞു. അത് കൊണ്ടു ഞാൻ ഇനി വ്യക്തിപരമായി മറുപടി പറയേണ്ട കാര്യമില്ല. അൻവറിന്റെ മൂന്നണി പ്രവേശനം താനല്ല തീരുമാനിക്കേണ്ടത്. നേതൃത്വം ചോദിച്ചാൽ ഞാൻ അഭിപ്രായം പറയും. വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ കോൺഗ്രസ് നേതാക്കൾ ആരെങ്കിലും ശ്രമിക്കുമെന്ന് തോന്നുന്നില്ല. നിലമ്പൂരിൽ അൻവർ ഫാക്റ്റർ ബാധിച്ചില്ല. 2011 ൽ അൻവർ ഫാക്റ്റർ ഉണ്ടായിരുന്നപ്പോൾ ജയിച്ചത് 6000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇപ്പോൾ 11,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി. നിങ്ങൾ തന്നെ വിലയിരുത്തിക്കോളൂവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*