ബിഹാറിൽ സർക്കാർ രൂപീകരണത്തിനായി എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിതിഷ് കുമാർ തുടരും.പട്നയിലെ ചർച്ചകൾ നിലവിൽ മന്ത്രി സ്ഥാനങ്ങൾ വീതംവെയ്ക്കുന്നതിലാണ്. കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഉപമുഖ്യമന്ത്രി പദവും ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകളും ആവിശ്യപ്പെട്ടേക്കും.
പുതിയ മന്ത്രിസഭയിൽ ജെഡിയുവിന്റെ 10-14 മന്ത്രിമാരും ബിജെപി വനിതാ പ്രാതിനിധ്യം ഉറപ്പാക്കി 15 മന്ത്രിമാരും എൽജെപിയ്‌ക്ക് മൂന്നും എച്ച് എ എമ്മിന്റെയും ഉപേന്ദ്ര കുഷ്വാഹയുടെയും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം. നാളെ എൻഡിഎ നിയമസഭാ കക്ഷി യോഗം ചേർന്ന ശേഷം പ്രഖ്യാപനം ഉണ്ടാകും. സർക്കാർ രൂപീകരണം വേഗത്തിൽ നടത്തണമെന്നാണ് പൊതുവായി നേതാക്കൾ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും സത്യപ്രതിജ്ഞ തീയതി തീരുമാനിക്കുക.
നിലവിൽ ഗാന്ധി മൈതാനിൽ വലിയ ആഘോഷത്തോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ് എൻഡിഎ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിൽ ഇന്ത്യ സഖ്യത്തിൽ ചർച്ചകൾ തുടങ്ങി. ബിഹാർ ഫലം എല്ലാവരും ആത്മ പരിശോധന നടത്തണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഇതുവരെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.



Be the first to comment