‘ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ല, ഒന്നും ചെയ്തിട്ടില്ല, തോല്‍ക്കാന്‍ പോകുന്ന ആള്‍’; തുറന്നടിച്ച് നോബിള്‍ മാത്യു, സസ്‌പെന്‍ഷന്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പരസ്യമായി രംഗത്തെത്തി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു. ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും നോബിള്‍ മാത്യു ആരോപിച്ചു. തോല്‍ക്കാന്‍ പോകുന്ന ആളിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയാണ്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നോബിള്‍ മാത്യു ആരോപിച്ചു. ഇതിന് പിന്നാലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്ഥാനാർഥി പട്ടികക്കെതിരായ പ്രതികരണങ്ങളിൽ ആണ് നടപടി

കഴിഞ്ഞ ദിവസമാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചത്. പട്ടിക വന്നതു മുതല്‍ നോബിള്‍ മാത്യു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു. അതിനിടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സുരേന്ദ്രന്‍ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതംവെപ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യങ്ങളും ഇതില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോബിള്‍ മാത്യു വിമതനായി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടി സ്വീകരിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*