അഹമ്മദാബാദ് വിമാന ദുരന്തം; ഫ്യുവല്‍ സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് ബോയിങ് കമ്പനി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനി തടിതപ്പുന്നു എന്ന് വിമര്‍ശനം. കുറ്റം പൈലറ്റുമാരുടെ തലയിലിടാന്‍ കമ്പനി ശ്രമിച്ചുവെന്ന് ആരോപിച്ച് പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വിമാനത്തിനും എഞ്ചിന്‍ ഫ്യുവല്‍ സ്വിച്ചുകള്‍ക്കും യാതൊരു തകരാറുമില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വാദം. 

ഫ്യുവല്‍ എഞ്ചിന്‍ സ്വിച്ചുകള്‍ ഓഫായതാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ള പൈലറ്റുമാരുടെ ചില സംഭാഷണ ശകലങ്ങളും പുറത്തെത്തിയിരുന്നു. ഫ്യുവല്‍ ലോക്കിംഗ് സിസ്റ്റം എല്ലാ ബോയിങ് വിമാനങ്ങള്‍ക്കും ഒരുപോലെ തന്നെയാണെന്നും ഇവ വളരെ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടതാണെന്നും അമേരിക്കന്‍ എഫ്എഎ വിശദീകരിച്ചു.

വിമാന അപകടത്തിന്റെ കാരണം സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പൈലറ്റിന്റെ പിഴവെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടത്തി റ്ിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും കൂടുതല്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചിരുന്നു.

അഹമ്മദാബാദ് വിമാന അപകടത്തിന്റ കാരണം പൈലറ്റുമാരുടെ മാത്രം പിഴവാണെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്. സ്വിച്ചുകള്‍ക്ക് ഇരുവശവും സംരക്ഷണ ബ്രാക്കറ്റുകള്‍ ഉള്ളതിനാല്‍ അബദ്ധത്തില്‍ കൈതട്ടി സ്വിച്ച് ഓഫ് ആകാനുള്ള സാധ്യത ഇല്ല. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറിന്റെ പൂര്‍ണ്ണ ഓഡിയോയും ട്രാന്‍സ്‌ക്രിപ്റ്റും പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ എന്നാണ് പൈലറ്റ്മാരുടെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*