ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജ്യത്ത് സ്ഫോടനം. പോളിങ് സ്റ്റേഷന് സമീപം ആണ് ക്രൂഡ് ബോംബ് സ്ഫോടനം ഉണ്ടായത്. ഗോപാൽ ഗഞ്ച് പോളിംങ്സ്റ്റേഷന് അടുത്താണ് സംഭവം നടന്നത്. മൂന്നുപേർക്ക് പരുക്കേറ്റു. 13 വയസുള്ള കുട്ടിയടക്കം മൂന്നുപേർക്കാണ് പരുക്കേറ്റത്.
സ്ഫോടനങ്ങൾ ഉണ്ടായിട്ടും പോളിംഗ് തടസ്സമില്ലാതെ തുടർന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സെൻസിറ്റീവ് പ്രദേശങ്ങളിൽ സുരക്ഷാ സേന ജാഗ്രത വർദ്ധിപ്പിക്കുകയും കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കാൻ പട്രോളിംഗ് തുടരുകയും ചെയ്തു. സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ നിയമ നിർവ്വഹണ ഏജൻസികൾ വേഗത്തിൽ പ്രതികരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
വ്യത്യസ്ത മണ്ഡലങ്ങളിൽ എതിരാളികളുടെ അനുയായികൾ തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായി. ധാക്കയിലെ മിർപൂർ-10 പ്രദേശത്ത്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും അനുയായികൾ ഏറ്റുമുട്ടലിൽ ഏർപ്പെട്ടു. സുരക്ഷാ സേന ഒടുവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
നിലവിൽ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകുന്നേരം 4.30 വരെയാണ് പോളിംഗ് നടക്കുക. ഇതിന് പിന്നാലെ വോട്ടെണ്ണൽ ആരംഭിക്കും. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റ് 18 മാസത്തിന് ശേഷമാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
പാർലമെന്റിലെ 300 സീറ്റുകളിലേക്കായി 1981 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.
ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് മുഹമ്മദ് യൂനസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടന്ന കൊലപാതകങ്ങൾ രാജ്യത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്.



Be the first to comment