സിദ്ധിഖിനെ കൂവിവിളിച്ചത് ശരിയായ നടപടിയല്ല; ആസൂത്രിതമല്ലെന്ന് മന്ത്രി കെ രാജന്‍

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ്  സംസാരിക്കുന്നതിനിടെ ഉയര്‍ന്ന കൂവല്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. എംഎല്‍എ പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിന്ന് കൂവലുണ്ടായത് ശരിയായ നടപടിയല്ല. എന്നാല്‍ ഇതിന് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിലെ ആശംസ പ്രംസംഗം നടത്തുന്നതിനിടെ ആയിരുന്നു കുവല്‍ ഉയര്‍ന്നത്. ഉദ്ഘാടന വേദിയില്‍ തറക്കല്ലിടലിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം സിദ്ധിഖിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മന്ത്രി വിശദീകരിച്ചു.

ചീഫ് സെക്രട്ടറി എംഎല്‍എയുടെ പേര് പരാമര്‍ശിച്ചപ്പോഴും അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴും സദസിലെ ഒരു വിഭാഗം കൂവലോടെ പ്രതികരിച്ചത്. ആള്‍ക്കുട്ടത്തില്‍ നിന്നുയര്‍ പ്രതികരണത്തെ നിയന്ത്രിക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉള്‍പ്പടെയുള്ളവര്‍ ഇടപെടുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഈ കൂവല്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് സി പി എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി ചെയ്തതാണെന്നും ടി. സിദ്ധിഖ് പിന്നീട് പ്രതികരിച്ചിരുന്നു.

പുറത്ത് നിന്ന് ആളെയിറക്കി സിപിഎം സംഘടിപ്പിച്ചതായിരുന്നു കൂവല്‍ എന്നാണ് വിവാദത്തോട് പ്രതികരിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണം. ദുരന്തമുഖത്ത് രാപ്പകലില്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന പൊതുപ്രവര്‍ത്തകനെ വേദിയില്‍ ക്ഷണിച്ചുവരുത്തി അപമാനിച്ചത് ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*