
സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സി പി രാധാകൃഷ്ണന് പൂർണ പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പ്രതികരിച്ചു.
ആർഎസ്എസ് താല്പര്യം കൂടി മുൻനിർത്തിയാണ് പാർട്ടി തീരുമാനം എന്നാണ് വിവരം. ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായതിനാൽ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം കൂടി ഉറപ്പുവരുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. ആർഎസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. രണ്ടുതവണ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജാർഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവർണർ പദവികളും വഹിച്ചിരുന്നു. സി പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വരാനിരിക്കുന്ന തമിഴ്നാട് കേരള തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കൊണ്ടാണ്. വിവാദങ്ങളിൽ പെടാത്ത പാർലമെന്ററി പരിചയവും രാഷ്ട്രീയ പരിചയവും ഏറെയുള്ള വ്യക്തി കൂടിയാണ് സി പി രാധാകൃഷ്ണൻ. ചൊവ്വാഴ്ച ചേരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർഥി തീരുമാനം അറിയിക്കും. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കി കൊണ്ടായിരിക്കും നാമനിർദ്ദേശപത്രിക നൽകുക.
Be the first to comment