
സി സദാനന്ദൻ എം പി യുടെ കാല് വെട്ടിയ കേസിൽ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഐഎം. കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രത്തിനൊപ്പം ഇവർ കുറ്റക്കാരാണോ എന്ന് ചോദ്യവും പരിപാടിയുടെ പോസ്റ്ററിൽ ഉണ്ട്. തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിലാണ് പൊതുയോഗം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
കേസിൽ 8 സിപിഐഎം പ്രവർത്തകരായ പ്രതികളുടെ അപ്പീൽ സുപ്രീംകോടതി തള്ളിയതോടെയാണ് ജയിലിലേക്ക് പോകേണ്ടി വന്നത്. ഇവർക്ക് ജയിലിൽ പോകുന്നതിന് മുൻപ് കെകെ ശൈലജ എംഎൽഎ അടക്കമുള്ളവരുടെ നേതൃത്വത്തിൽ വൻ യാത്രയയപ്പ് നൽകിയത്. പിന്നീട് കോടതി പരിസരത്തും ജയിൽ പരിസരത്തും പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
ഇവർ യഥാർത്ഥ കുറ്റവാളികളല്ലെന്നാണ് സിപിഐഎം വിശദീകരിക്കുന്നത്. സി സദാനന്ദന്റെ നേതൃത്വത്തിൽ നിരവധി ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഉണ്ടായ സംഭവമാണ് അന്നുണ്ടായതെന്നാണ് സിപിഐഎം വിശദീകരിക്കുന്നത്. എന്നാൽ പ്രതികൾക്ക് യാത്രയയപ്പ് നൽകിയതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സി. സദാനന്ദൻ വധശ്രമക്കേസിലെ സി.പി.ഐ.എം പ്രവർത്തകരായ എട്ട് പ്രതികൾ വർഷങ്ങൾക്കുശേഷം കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ വിചാരണ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. എന്നാൽ, ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികൾ. ഏഴുവർഷത്തെ തടവാണ് പ്രതികൾക്കെതിരെ വിധിച്ചിരുന്നത്. സുപ്രീംകോടതിയും അപ്പീൽ തള്ളിയതോടെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. മട്ടന്നൂർ ഉരുവച്ചാലിലെ പഴശ്ശി രക്തസാക്ഷി മന്ദിരത്തിൽനിന്ന് സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ഇവർക്ക് യാത്രയയപ്പ് നൽകുകയായിരുന്നു.
Be the first to comment