“പുലയന്മാർ സംസ്കൃതം പഠിക്കണ്ട”; കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം, ഡീനിനെതിരെ പോലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി

കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി. ഡോ സി എൻ വിജയകുമാരിക്കെതിരെ പോലീസിൽ പരാതി നൽകിയത് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ ആണ്. സംസ്കൃതം പഠിക്കുന്നതിന് ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു.വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല തുടങ്ങിയ പരാമർശങ്ങളാണ് ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്ന് വിദ്യാർഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയിൽ വിപിൻ ആവശ്യപ്പെട്ടു.

കേരളം സർവകലാശാലയിലെ ജാതി അധിക്ഷേപം നിർഭാഗ്യകരമായ സംഭവമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി. അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിത്. ഒരു കുട്ടിയോടും അധ്യാപകർ ഈ നിലയിൽ പെരുമാറാൻ പാടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല അത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർവകലാശാലയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*