യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ലെന്നും കത്തോലിക്കാ ബാവ പറഞ്ഞു.
‘ഇറാനിലെ ഒരു സ്കൂളില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിയായ വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അവരുടെ മാതാപിതാക്കളും ബന്ധുക്കളും വിലപിക്കുന്നു. നമുക്ക് ആ വിലാപത്തില്‍ പങ്കുചേരാന്‍ കഴിയുന്നുണ്ടോ? മനസ്സലിവ് തോന്നുന്നതിനായി സാധിക്കുമോ. തളര്‍വാതം പിടിച്ചിരിക്കുന്നവരാണ് യുദ്ധം ചെയ്യുന്നവര്‍.
നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ല. നീതിക്കും സത്യത്തിനും വേണ്ടി യുദ്ധം ഒരു പരിഹാരം ആവുകയില്ല. അതുകൊണ്ട് അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നത്. അവരെ ക്രിസ്തുവിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പ്രാര്‍ത്ഥിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ല’, കത്തോലിക്കാ ബാവ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻഅമേരിക്കയെയും ഇസ്രയേലിനെയും വിമർശിച്ചിരുന്നു. തങ്ങള്‍ക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കടന്നാക്രമിച്ചു.
ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരെ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സഹോദങ്ങള്‍ ലക്ഷക്കണക്കിനാണ് ഗള്‍ഫിലുള്ളത്. അവരെല്ലാം അരക്ഷിതാവസ്ഥയിലാണ്.
ഇതെല്ലാമുണ്ടാക്കിയത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടികളാണ്. അവര്‍ക്ക് അതിനുപറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്. രണ്ടുകൂട്ടരുമാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Be the first to comment