
ഡോ ബി അശോകിന്റെ സ്ഥാനമാറ്റത്തിലെ സർക്കാർ ഹർജി, മുൻഗണന നൽകി പരിഗണിക്കാൻ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിർദേശം. സ്ഥാനമാറ്റത്തിൽ ഗവർണറെ കക്ഷി ചേർത്ത ബി അശോകിന്റെ നടപടിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ തീരുമാനം എടുക്കട്ടേയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവർണറെ കക്ഷി ചേർത്ത നടപടി, സർക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ പിആർഡിയിലേക്ക് മാറ്റിയ നടപടി സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്. സ്ഥാനമാറ്റം ചട്ടങ്ങൾപാലിച്ചാണ് നടത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്നും സർക്കാർ ചൂണ്ടികാണിച്ചു. ഗവർണറേ കക്ഷിച്ചേർത്ത ബി അശോകിന്റെ നടപടി ഭരണഘടന വിരുദ്ധമെന്നും സർക്കാർ പറഞ്ഞു.
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയമായതിനാൽ കോടതി ഹർജിയുടെ വിശദാശംങ്ങളിലേക്ക് കടന്നില്ല. ട്രൈബ്യൂണൽ തീരുമാനത്തിന് ശേഷം ഇടപെടാമെന്നാണ് കോടതി നിലപാട്. ഹർജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. ബി അശോക് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
Be the first to comment