
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സംഭവത്തിൽ കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. മന്ത്രിമാർ കമ്മീഷന് മുന്നിൽ പോയി ഇരിക്കട്ടെ.
സോളാറിൽ ജൂഡീഷ്യൽ കമ്മീഷനെ ആവശ്യപ്പെട്ടവർ ഇവിടെ എന്തിന് ഭയപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു. കളക്ടറുടെ അന്വേഷണത്തിൽ വിശ്വാസമില്ല. മെഡിക്കൽ കോളജ് മാനേജ്മെന്റ് കമ്മറ്റിയുടെ ചെയർമാൻ ആണ് കളക്ടർ. ആ കളക്ടറുടെ അന്വേഷണത്തിൽ എന്ത് നീതിയാണ് ഉണ്ടാവുക എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. റിപ്പോർട്ട് കൊണ്ട് പ്രതിഷേധം കെട്ടടങ്ങില്ല.അത് സർക്കാരിന്റെ തെറ്റിദ്ധാരണയാണ്. പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഒരു ഡോക്ടർ മെഡിക്കൽ കോളേജിലെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ കുതിരകയറുന്ന സാഹചര്യമുണ്ടെങ്കിൽ ഇത് ജനാധിപത്യമല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സ്ഥിതിയും സമാനമാണ്. ഹോസ്റ്റലിന്റെ ദുരവസ്ഥ ജനങ്ങൾ കാണണം. ഹോസ്റ്റൽ കെട്ടിടത്തിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
Be the first to comment