‘കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കും’; ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ. ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കുമെന്ന് പ്രോസീക്യൂഷൻ. ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും പ്രോസിക്യൂഷൻ ദുർഗ് സെഷൻസ് കോടതിയിൽ വാദിച്ചു. സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഈ വിവരങ്ങൾ. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ലെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ വാദം തള്ളുന്നതാണ് കോടതി ഉത്തരവ്.ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

അതേസമയം കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകൾ ജയിലിൽ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. ബിലാസ്പൂർ NIA കോടതിയെ സമീപിക്കാനാണ് നിർദേശമെന്ന് ബജ്റങ്ദൾ അഭിഭാഷകൻ പറഞ്ഞു.

അതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപിക്ക് മുന്നറിയിപ്പുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ രംഗത്തുവന്നു . നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തം. എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. നീതി ലഭിച്ച ശേഷം ചായകുടിക്കാമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. അടുത്ത നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകളെന്ന് ക്ലിമിസ് കാതോലിക്ക ബാവ വ്യക്തമാക്കി.

പറയുന്നത് പ്രവർത്തിക്കാൻ കഴിയണമെന്നും പ്രവർത്തിക്കുന്നതിൽ ആത്മാർഥത പ്രകടമാക്കണമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. രാജ്യം ഒന്നാകെ ഗൗരവത്തോടെ എടുക്കേണ്ട വിഷയമായി ഛത്തീസ്ഗഡിലേത് മാറി. ക്രിസ്ത്യാനികളുടെത് എന്നത് എന്നനിലയിൽ അല്ല കാണേണ്ടത്. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം കാണാനെന്ന് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*