പിണറായി – ഗഡ്കരി കൂടിക്കാഴ്ച ഇന്ന്; ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ (ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാത 66  ന്റെ നിലവിലെ സ്ഥിതിയും, ദേശീയപാത നിര്‍മ്മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവും ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും. ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിര്‍മാണത്തിന്റെ നിലവിലെ സ്ഥിതിയും ശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണപുരോഗതിയും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

മലപ്പുറം കൂരിയാട് ഉള്‍പ്പെടെ ദേശീയപാത നിര്‍മാണത്തിലുണ്ടായ അപാകത സംബന്ധിച്ച ആശങ്ക അറിയിക്കും. ഇവിടെ ബദല്‍ മാര്‍ഗം എന്തു വേണമെന്നത് സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിര്‍ദേശവും പങ്കുവയ്ക്കും.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് ഇന്ന് ഡല്‍ഹിയ്ക്ക് മടങ്ങും. കേരളത്തിലെ വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി സംസ്ഥാനത്തെ എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെയര്‍മാന്‍ വിലയിരുത്തി.

ചീഫ് സെക്രട്ടറി എ. ജയതിലകുമായും ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കൂടിക്കാഴ്ച നടത്തി. നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന മലപ്പുറം കൂരിയാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കാതെയാണ് ദേശീയപാത അതോറിറ്റി ചെയര്‍മാന്റെ മടക്കം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദേശീയപാത നിര്‍മാണ മേഖലകളാണ് സന്ദര്‍ശിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*