‘വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും തുടർച്ചയുള്ള ഒമ്പത് വർഷം; ജനങ്ങൾ സർക്കാരിന് ഒപ്പം നിന്നു’; മുഖ്യമന്ത്രി

വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും തുടർച്ചയുള്ള ഒമ്പത് വർഷമാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാർ നാലു വർഷം പൂർത്തീകരിച്ച വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നും രണ്ടും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതാനും പദ്ധതികൾ അവസാന ഘട്ടത്തിലാണെന്നും സംസ്ഥാനത്തെ അതി ദാരിദ്ര മുക്തമാക്കാൻ സർക്കാർ നടപടി എടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന വാർഷിക ആഘോഷ സമാപന റാലിയിൽ ഈ വർഷത്തെ പ്രോഗസ് റിപ്പോർട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസാധ്യമെന്ന് പലരും വെല്ലുവിളിച്ച യുഡിഎഫ് ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും പൂർത്തിയാക്കി നാടിന് സമർപ്പിച്ചത് എൽ‌ഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 66,000 പുതിയ തൊഴിൽ അവസരം ഐ ടി മേഖലയിൽ നൽകി. 2026 ഓടെ ഒരു ലക്ഷം തൊഴിലാവസരം സ്റ്റാർട്ടപ്പിലൂടെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ സൗഹൃദം സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ടൂറിസം മേഖലയിലും വൻ കുതിപ്പുണ്ടായി. രണ്ടേകാൽ കോടി ആഭ്യന്തര ടൂറിസ്റ്റുകളും ഏഴര ലക്ഷം വിദേശ സഞ്ചാരികളും കേരളത്തിലെത്തി. മനവീകത ഉയർത്തി പിടിച്ച് ജനങ്ങൾ സർക്കാരിന് ഒപ്പം നിന്നു. പ്രതിസന്ധി ഘട്ടത്തിൽ പോലും കേരളത്തെ എതിർത്തവർ ഇവിടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവ കേരളം യാഥാർഥ്യമാക്കാൻ ജനങ്ങൾ ഒപ്പം ഉണ്ട്‌. ജനങ്ങൾ നൽകുന്ന കരുത്താണ് സർക്കാരിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രചോദനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*