‘സിഎം വിത്ത് മി’: ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ

‘സിഎം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിൽ ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ വിളികൾ എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ, വിദ്യാരംഭം കുറിക്കാൻ മുഖ്യമന്ത്രി അനുവദിക്കുമോ തുടങ്ങിയ സംശയങ്ങളും ഉണ്ടായി.

CM WITH ME സിറ്റിസൺ കണക്ട് സെന്റർ ഹിറ്റ് എന്നാണ് ആദ്യദിവസ റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ 3007 കാളുകളാണ് എത്തിയത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകൾ. ലൈഫ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരവധി പേർ ബന്ധപ്പെട്ടത്.

പരാതികൾക്ക് അതിവേഗം പരിഹാരം കാണാനുള്ള സർക്കാർ സംവിധാനമാണ് ‘CM WITH ME’ എന്നും, അടിയന്തര വിഷയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ ഉടനടി ഇടപെടുന്നുണ്ടെന്നും കോൾ സെന്റർ ജീവനക്കാർ ജനങ്ങളെ അറിയിച്ചു. മലയാളത്തിലാണ് കൂടുതൽ കോളുകൾ ലഭിച്ചതെങ്കിലും ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അന്വേഷണങ്ങൾ എത്തി. ടോൾഫ്രീ നമ്പർ ആയ 1800 425 6789
എന്ന നമ്പറാണ് ജനങ്ങൾക്ക് വിളിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നത്.എന്നാൽ ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന പരാതികളും ചിലയിടങ്ങളിൽ നിന്നും ഉയർന്നു.

ഒരേസമയം 10 കോളുകളാണ് കണക്ട് സെൻററിൽ അറ്റൻഡ് ചെയ്യാനാകുന്നത്. 30 കോളുകൾ ലൈനിൽ വെക്കുകയും ചെയ്യാം. BSNL ആണ് നെറ്റ് വർക്ക് പ്രൊവൈഡർ. ആദ്യദിനങ്ങൾ ആയതിനാൽ വലിയ ട്രാഫിക് ഉണ്ടാകുന്നത് കൊണ്ടാണ് ചിലർക്കെങ്കിലും വിളിച്ചാൽ കിട്ടാതെ പോകുന്നതെന്ന് അധികൃതർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*