സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്. എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് പരിഗണനയെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

നാളെ തിരുവനന്തപുരത്ത് കെപിസിസി നേതൃയോഗം ചേരാനിരിക്കെയാണ് ഇന്ന് കൊച്ചിയില്‍ നേതാക്കള്‍ ഒരുമിച്ച് കൂടിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ദീപദാസ് മുന്‍ഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സീറ്റ് വിഭജനം, കെപിസിസി പ്രസിഡന്റ് താല്‍കാലിക ചുമതല എന്നിവയായിരുന്ന പ്രധാന ചര്‍ച്ച. ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി.

സിപിഐഎമ്മിനോട് ഇടഞ്ഞു നില്‍ക്കുന്നവരെ ഒപ്പം കൂട്ടാനുള്ള നീക്കവും നേതാക്കളുടെ യോഗത്തില്‍ ചര്‍ച്ചയായി. ബന്ധപ്പെട്ട പതിവ് തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര അവസാനിക്കുമ്പോള്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന.

പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുന്‍പ് ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഉണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു. ഘടകഷികളുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്നും തര്‍ക്കങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സിറ്റിംഗ് എംഎല്‍എമാര്‍ തുടരുന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. മിക്കവാറും എല്ലാ സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും – അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*