
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ വിളകള്‍ക്ക് മിനിമം താങ്ങുവിലയും യുവാക്കള്‍ തൊഴിലും സ്ത്രീകള്‍ വിലക്കയറ്റത്തില്‍ നിന്നും മോചനവും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ ഇവിടെ ആരുമില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്.
അംബാനി കുടുംബത്തിലെ വിവാഹമാണ് മാധ്യമങ്ങള്‍ക്ക് പ്രധാനം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ കാണിക്കുന്നില്ല. മാധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് ജയ് വിളിക്കുകയാണ്. മാധ്യമങ്ങളുടെ തലപ്പത്ത് പോലും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ആരുമില്ല. തെരുവിലിറങ്ങിയ കര്‍ഷകരെ ഭീകരര്‍ എന്നുവിളിക്കുന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികളാണ് നല്‍കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കും എന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. ബാങ്ക് അക്കൗണ്ട് വഴി ഓരോ പൗരനും 15 ലക്ഷം നല്‍കുമെന്ന് വാഗ്ദാനം നല്‍കി. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയിലൂടെ ജനങ്ങളുടെ പണം കൊണ്ടുപോയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകര്‍ നികുതി നല്‍കുന്നത്. 20 ഓളം വ്യവസായികളുടെ കടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിത്തള്ളി. 24 വര്‍ഷത്തേക്കുള്ള തൊഴിലുറപ്പ് വേതനം നല്‍കാന്‍ ആ പണം ഉപയോഗിക്കാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Be the first to comment