
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശ്ശൂര്‍ സ്വദേശിയെന്ന് സൂചന. ബംഗ്‌ളൂരുവില്‍ പഠിക്കുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പീഡനത്തിനിരയായെന്ന് 23 കാരിയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കുഞ്ഞിനെ യുവതി തന്നെയാണ് ഫ്ലാറ്റില്‍ നിന്നും വലിച്ചെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയില്‍ വച്ചായിരുന്നു പ്രസവം. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അതിജീവിത മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.
രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡില്‍ മൃതദേഹം കണ്ടത്. ഫ്ലാറ്റില്‍ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നു. പിന്നാലെ പോലീസ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച കൊറിയര്‍ കവറിലെ വിലാസമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
Be the first to comment