ശബരിമല സ്വർണമോഷണത്തിൽ ഉണ്ണികൃഷ്ണൻപോറ്റിയുടെയും സംഘത്തിന്റെയും പ്രവർത്തി സമൂഹത്തിലും വിശ്വാസികൾക്കിടയിലും ആശങ്ക ഉണ്ടാക്കി. ചെയ്തകുറ്റകൃത്യം ഗൗരവ സ്വഭാവത്തിൽ ഉള്ളതാണെന്നും കൂട്ടുത്തരവാദികളുടെ പങ്കിനെ പറ്റി വിശദമായി അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
തട്ടിയെടുത്ത സ്വർണ്ണം എങ്ങനെ വിനിയോഗിച്ചു എന്നും കൂട്ടുത്തരവാദികളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം.പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ എസ്ഐടി വ്യക്തമാക്കി.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ സർവീസിലുള്ള മുരാരി ബാബു, കെ സുനിൽകുമാർ എന്നിവരെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. ഇവരും വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും പ്രതിപ്പട്ടികയിലുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. തട്ടിയെടുത്ത സ്വർണം പലർക്കായി വീതിച്ചു. ഉദ്യോഗസ്ഥരും പങ്കുപറ്റി. ഗൂഢാലോചനയിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിനും പങ്കുണ്ട്. പുറത്തു നിന്നും ആളെ എത്തിച്ചു സ്വർണ്ണം ഉരുക്കി. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ഈ വിവരം പങ്കു വെച്ചിരുന്നതായും ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിയോട് പറഞ്ഞു.
കാണാമറയത്തുള്ള കൽപേഷ്, നാഗേഷ് എന്നിവരുടെ ഇടപെടലിൽ ദുരൂഹയുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം ഉറപ്പിക്കുന്നു. സ്വർണ്ണം കൊടുത്തുവിട്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞ ആളാണ് കൽപേഷ്. നാഗേഷ് സ്വർണപ്പാളി സൂക്ഷിച്ചയാളും. കൽപേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്നാണ് എസ്ഐടി കരുതുന്നത്. കൽപേഷിന് പിന്നിൽ ഉന്നതൻ ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.



Be the first to comment