‘പിഎം ശ്രീ’ കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കില്ല, എംഎ ബേബി തന്നെ അതു പറഞ്ഞിട്ടുണ്ട്: ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള കുറുക്കു വഴിയാണ് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി) മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആ എന്‍ഇപിയുമായി ബന്ധിതമാണ് പിഎം ശ്രീ പദ്ധതിയെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആ പദ്ധതിയെ എതിര്‍ക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് സിപിഎം അടക്കം എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതര ബോധമുള്ള പ്രസ്ഥാനങ്ങളും എതിര്‍ക്കുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ല. ബിനോയ് വിശ്വം പറഞ്ഞു. എന്‍ഇപി നടപ്പിലാക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഖണ്ഡിതമായി പ്രസ്താവിച്ചിട്ടുണ്ട്. ബേബിയുടെ ആ നിലപാടിനെ സിപിഐ പിന്താങ്ങുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ഏത് സിപിഐ’ എന്ന് ഗോവിന്ദന്‍ മാഷ് ചോദിക്കാന്‍ വഴിയില്ല. അങ്ങനെ ചോദിച്ചാല്‍, അത് പൂര്‍ണമായും അരാഷ്ട്രീയമായ ചോദ്യമാണ്. അത്തരമൊരു അരാഷ്ട്രീയ ചോദ്യം ചോദിക്കാനുള്ള ആളല്ല സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന് തനിക്കറിയാം. അതുകൊണ്ടു തന്നെ സിപിഎമ്മിന്റെ രാഷ്ട്രീയ – ആശയ നിലവാരത്തിന് നിരക്കാത്ത ചോദ്യം ഗോവിന്ദന്‍ മാഷ് ചോദിക്കില്ലെന്ന് ഉറപ്പുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞതാണല്ലോ ആ പാര്‍ട്ടിയുടെ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*