
ഹൃദയസ്തംഭന മരണങ്ങൾ വർധിക്കുന്നു, CPR പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് KGMOA. യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരൻ്റെ ദാരുണമായ മരണം ഉൾപ്പെടെയുള്ള സംഭവങ്ങൾ, ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമണറി റീസസിറ്റേഷൻ (CPR) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത KGMOA വ്യക്തമാക്കുന്നു.
കൃത്യസമയത്ത് ശരിയായ വിധത്തിൽ നൽകുന്ന CPR ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. കഴിഞ്ഞ ദിവസം തൃശൂർ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് സമയോചിതമായി നൽകിയ CPR-ലൂടെ ഒരു യുവ കെ.എസ്.ഇ.ബി. ജീവനക്കാരൻ്റെ ജീവൻ രക്ഷിക്കാനായ സംഭവം ഇതിന് ഉദാഹരണമാണ്.
ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ, CPR, മറ്റ് പ്രാഥമിക ശുശ്രൂഷാ രീതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്.
ഈ സാഹചര്യത്തിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ താഴെ പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് KGMOA സർക്കാരിനോട് ആവശ്യപ്പെട്ടു.
- ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും CPR ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക.
- വിവിധ മേഖലകളിലുള്ളവർക്കായി CPR പരിശീലന പരിപാടികൾ സംഘടിപ്പിക്കുക. ഇതിൽ കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ, വിവിധ യുവജന സംഘടനകൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കുക.
- തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും ആവശ്യമായ പ്രഥമ ശുശ്രൂഷാ കിറ്റുകളും Automated External Defibrillator (AED) പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുക.
- പൊതുജനങ്ങൾക്കായി CPR സംബന്ധിച്ച ബോധവൽക്കരണ വീഡിയോകൾ ഉൾപ്പെടെയുള്ള പ്രചരണോപാധികൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുക.
ഓരോ ജീവനും അമൂല്യമാണ്. പൊതുജനങ്ങളിൽ CPR-നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും അവർക്ക് തത്സംബന്ധമായ പരിശീലനം നൽകുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കും. ഇത്തരം പരിശീലന പരിപാടികൾ സമൂഹത്തിലെ പല വിഭാഗങ്ങൾക്കായി കെ.ജി.എം.ഒ.എ ഇതിനോടകം നടത്തിയിട്ടുണ്ട്.
വിഷയത്തിന് അടിയന്തിര പരിഗണന നൽകി ഇത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സംഘടന പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.
Be the first to comment