കോട്ടയം: കാണക്കാരിയിലെ ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്നാണ് മുങ്ങല്‍ വിദഗ്ധര്‍ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ജെസി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണിനായി തിരച്ചില്‍ തുടരുകയാണ്. ജെസിയുടെ ഭര്‍ത്താവും കൊലക്കേസിലെ പ്രതിയുമായ സാം കെ ജോര്‍ജാണ് ഫോണുകള്‍ പാറക്കുളത്തില്‍ ഉപേക്ഷിച്ചത്. എംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് 59കാരനായ സാം.
സെപ്തംബര്‍ 26-ാം തീയതിയാണ് ജെസിയെ സാം കൊലപ്പെടുത്തിയത്. അതിന് ശേഷം നടന്ന പരിശോധനയില്‍ സാം ജോര്‍ജിന്റെ കാറില്‍ നിന്ന് രക്തക്കറയും ജെസിയുടേത് എന്ന് കരുതുന്ന മുടിയും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ പ്രാഥമിക പരിശോധനയില്‍ കാറില്‍ നിന്ന് കണ്ടെത്തിയ വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോട്ടയം കഞ്ഞിക്കുഴിയിലെ കാര്‍ വാഷിങ് സെന്ററില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സാം ഉപയോഗിച്ച പെപ്പര്‍ സ്‌പ്രേ ബോട്ടിലും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഈ സ്‌പ്രേ മുഖത്തടിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കൊലപാതകം നടത്തിയതെമന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
മൃതദേഹം കൊക്കയില്‍ തള്ളിയതിന് ശേഷം 27 ന് പുലർച്ചെ സാം കൊച്ചിയിൽ എത്തി. തുടർന്ന് ഇറാനിയൻ സ്വദേശിനിയായ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് ബസ് കയറി ബെംഗളൂരുവിലേക്ക് കടന്നു. ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് പോലീസ് സാമിനെ പിടികൂടിയത്.കൊലപാതകത്തില്‍ ഇറാനിയന്‍ യുവതിക്ക് പങ്കില്ലെന്ന് കണ്ടതോടെ വിട്ടയച്ചിരുന്നു.



Be the first to comment