കസ്റ്റഡി മര്‍ദനം; യുവാവ് ജീവനൊടുക്കി; സിഐക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കസ്റ്റഡി മരണം എന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന്  കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെഎം സുരേഷിനെ പിന്നീട് കോന്നി  പോലീസ്  സ്റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ പോലീസ് വിട്ടയച്ചെങ്കിലും നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പൊലീസ് ഇതില്‍ അന്വേഷണം നടത്തിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ – കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്കല്‍, മൊബൈല്‍ഫോണ്‍ പിടിച്ചുവയ്ക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കണ്ടെത്തി. ഈ മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിഐ സുരേഷ്‌കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. അഡീഷണല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് ഡിഐജിക്ക് കൈമാറി.

 

Be the first to comment

Leave a Reply

Your email address will not be published.


*