
ഭീകരാക്രമണത്തിന് തക്ക മറുപടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്നും വിരട്ടാമെന്ന് കരുതേണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ ആസൂത്രകരുടെ അടിവേരറുക്കും. രാജ്യം ഒറ്റക്കെട്ടാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. മറുപടി കൊടുത്തിരിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നൽകുന്നതായി പ്രതിരോധമന്ത്രി പറഞ്ഞു.
കുറ്റവാളികളെ മാത്രമല്ല ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പഹൽഗാമിലെ ഭീരുത്വപരമായ പ്രവൃത്തിയിൽ നമുക്ക് നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ വളരെയധിയം ദുഃഖത്തിലാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഒരു പ്രത്യേക മതത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഭീകരർ ആക്രമണം നടത്തിയത്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ദൃഢനിശ്ചയം ആവർത്തിക്കുകയാണ്. തീവ്രവാദത്തോടെ ഇന്ത്യയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത ഒരു നയമുണ്ട്. സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രതികൾക്ക് ഉടൻ തന്നെ വ്യക്തമായ മറുപടി ലഭിക്കുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസ്താനിൽ നിന്നായിരുന്നു ഓപ്പേറഷന്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്.
Be the first to comment