ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡൽഹി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡൽഹി, ഹരിയാന,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചിൽ ഊര്ജിതമായിരുന്നു. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്ന ചുവന്ന എക്കോസ്പോർട്ടിൽ പരിശോധന ആരംഭിച്ചു. ഈ കാറിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പടെയുള്ളവ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വടക്കു കിഴക്കൻ ഡൽഹിയിലെ ന്യൂ സീലംപൂരിലെ വിലാസത്തിലാണ്. കാർ വാങ്ങുന്നതിനായി ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ചോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ന്യൂ സീലംപൂരിൽ പോലീസ് പരിശോധന നടത്തുകയാണ് . ഡൽഹി പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു വാഹനത്തിനായി തിരച്ചിൽ നടത്തിയിരുന്നത്. ടോൾ പ്ലാസകളിൽ ഉൾപ്പെടെ കനത്ത പരിശോധന നടത്തിയിരുന്നു.
അതേസമയം, അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീനിൽ നിന്ന് നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഡൽഹിയിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ചർച്ച ചെയ്തത് ചാറ്റ് ആപ്പുകളിലൂടെയെന്ന് ഷഹീൻ വെളിപ്പെടുത്തി. റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഡോക്ടർ ഉമർ മുഹമ്മദ് ഭീകരക്രമണ പദ്ധതികളെകുറിച്ച് ചർച്ച ചെയ്തിരുന്നു. അൽ ഫലാഹ് സർവകാലശാലയിലെ ചില ഡോക്ടേഴ്സിനെ സംബന്ധിച്ചും ചോദ്യം ചെയ്യലിൽ ഷഹീൻ നിർണായക വിവരങ്ങൾ നൽകിയെന്നാണ് സൂചന. ജനുവരിയിൽ ഡോക്ടർ മുസമ്മിലും ഡോക്ടർ ഉമറും ചെങ്കോട്ട പരിസരത്ത് എത്തി. മുസമ്മിലിൻ്റെ ഫോണിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. വെള്ളക്കോളർ ഭീകര സംഘത്തിന്റെ നേതാവ് ഉമർ നബിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.



Be the first to comment