തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലി ഡി എം കെ – സിപിഐഎം തർക്കം തുടരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി വീണ്ടും ചർച്ച നടത്താൻ ഇന്ന് ചേർന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ആറ് സീറ്റുകൾ നൽകിയില്ലെങ്കിൽ മുന്നണി വിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സി പി ഐ എം ആലോചിച്ചിരുന്നു.
അഞ്ച് മണ്ഡലങ്ങളെന്ന തീരുമാനത്തിൽ ഡി എം കെ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ, രണ്ട് സിറ്റിങ്ങ് സീറ്റുകൾക്ക് പുറമെ പാർട്ടി ആവശ്യപ്പെടുന്ന ഒരു സീറ്റ് കൂടി നൽകിയാൽ സമവായമാകാം എന്നും സിപിഐഎം അറിയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു സീറ്റാണ് സി പി ഐ എം ആവശ്യപ്പെട്ടത്. എന്നാൽ ഡി എം കെ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല.
അതേസമയം, എൻ ഡി എയിൽ ആദ്യഘട്ട സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിക്ക് 27 സീറ്റും പാട്ടാളി മക്കൾ കക്ഷിയ്ക്ക് 18 സീറ്റും അമ്മ മക്കൾ മുന്നേറ്റ കഴകത്തിന് 11 സീറ്റുകളുമാണ് നൽകിയത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
പുതുച്ചേരിയിൽ ഇന്ത്യ സഖ്യമായി തന്നെ മത്സരിക്കുമെന്ന് തമിഴ്നാട് പി സി സി അധ്യക്ഷൻ സെൽവ പെരുന്തഗെ പറഞ്ഞു. കോൺഗ്രസ് 16 സീറ്റിലും ഡി എം കെ 12 സീറ്റിലും മത്സരിക്കും. പുതുച്ചേരിയിൽ വിജയുടെ തമിഴക വെട്രി കഴകം മുന്നണി രൂപീകരിച്ചു. നേയം മക്കൾ കഴകവുമായാണ് സഖ്യമുണ്ടാക്കിയത്. രണ്ട് സീറ്റുകളൽ എൻ എം കെ മത്സരിക്കും.



Be the first to comment