
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.
തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ ബാധിക്കാൻ പാടില്ല. ഉപകരണക്ഷാമം നേരത്തെ അറിയിച്ചിട്ടുണ്ട്. കത്ത് മൂലം പരാതി അറിയിക്കുന്നതിലും പ്രശ്നമുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ പോലും നമ്മൾ പണം പുറത്തു നിന്ന് വാങ്ങണം. പറയാൻ നാണക്കേടുണ്ട്. ഓഫീസിൽ പ്രിന്റിങ് മെഷീൻ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് പ്രകാരമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കാരണം കണക്കിൽ നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മറുപടി നൽകണം. സർക്കാർ സർവീസ് ചട്ടത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഡോക്ടർ ലംഘിച്ചു എന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും തെറ്റ്.ഹാരിസ് ഹസൻ ഉന്നയിച്ച പരാതികൾ എല്ലാം വസ്തുതയല്ല. ഹാരിസ് പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകൾ മുടക്കി. എന്നാൽ പ്രോബ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇതേ പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടക്കുകയും ചെയ്തു.പരാമർശക്കൾ സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും നോട്ടീസിലുണ്ട്.
Be the first to comment