ഡോ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ വിധിക്കും

ഡോ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. മറ്റന്നാൾ ശിക്ഷ വിധിക്കും.

പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു.

പ്രതിക്ക് ഉയർന്ന ശിക്ഷ നൽകണമെന്ന് വന്ദനയുടെ പിതാവ് കെ ജി മോഹൻദാസ് പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്നും വന്ദനയുടെ പിതാവ് പറഞ്ഞു. 27ഓളം തവണയാണ് മോളെ മാരകമായി കുത്തി പരുക്കേൽപ്പിച്ചത്. പ്രാണരക്ഷാർഥം ചുറ്റിനും ഓടി നടന്ന് എല്ലാവരെയും സഹായത്തിന് വിളിച്ചിട്ടും ആരും സഹായിച്ചില്ല – അദ്ദേഹം പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇത് പരിഗണിച്ച് പ്രതിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അസീസിയ മെഡിക്കൽ കോളജ് വിദ്യാർഥിയായിരുന്ന ഡോ. വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി എത്തിച്ചപ്പോഴാണ്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്. 2023 മേയ് 10ന് പുലർച്ചെയായിരുന്നു സംഭവം. നെഞ്ചത്തും തലയിലും വന്ദനക്ക് ആഴത്തിൽ പരുക്കേറ്റിരുന്നു. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്നായിരുന്നു പ്രതിയുടെ വാദം. സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്ദ്ധസംഘം പരിശോധിച്ചതോടെ ആ വാദം പൊളിയുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*