
തിരുവനന്തപുരം: ഹൈസ്കൂൾ പഠന സമയമാറ്റ വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പഠന സമയം പരിഷ്കരിക്കുന്നതിനെതിരെ സമസ്ത രംഗത്തെത്തിയ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യം ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിച്ചു. അക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.
പ്രശ്നം ആവശ്യമില്ലാതെ വഷളാക്കിയിരിക്കുകയാണ്. തങ്ങൾക്ക് പിടിവാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യുപി, ഹൈസ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ ഇടപെടലിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
മതവിദ്യാഭ്യാസം നടത്തുന്നവർക്ക് പുതിയ പരിഷ്കാരം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരളയുടെ പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഹൈക്കോടതിയുടെ അംഗീകാരമുണ്ടെങ്കിൽ സ്കൂൾ സമയമാറ്റത്തിൻ്റെ ഉത്തരവ് പിൻവലിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന് വിഷയത്തിൽ കടുംപിടുത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ സമയമാറ്റം 12 ലക്ഷം വിദ്യാർഥികളുടെ മതപഠനത്തെ ബാധിക്കുമെന്നും ഇന്നലെ നടന്ന സമസ്ത ചരിത്രം-കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. യുപി, ഹൈസ്കൂൾ വിഭാഗങ്ങളുടെ ടൈംടേബിൾ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു
എസ്കെഎസ്എസ്എഫും സ്കൂൾ സമയമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. 5 മുതൽ ഏഴാം ക്ലാസ് വരെയുള്ള യുപി വിഭാഗത്തിന് 2025 ജൂലൈ 7, 2025 ഒക്ടോബർ 25 എന്നീ രണ്ട് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കി. ഹൈസ്കൂൾ വിഭാഗത്തിന് 2025 ജൂലൈ 7, ഓഗസ്റ്റ് 16, ഒക്ടോബർ 04, ഒക്ടോബർ 25, 2026 ജനുവരി 03, 2026 ജനുവരി 31 എന്നീ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിവസമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.
1 മുതൽ നാലാം ക്ലാസ് വരെയുള്ള എൽപി വിഭാഗത്തിന് അധിക പ്രവൃത്തി ദിവസങ്ങളില്ല. ഹൈസ്കൂളിൽ എട്ട് പിരിയഡുകളും നിലനിർത്തിയാണ് പരിഷ്കരണം. രാവിലത്തെ ഇടവേള 5 മിനിറ്റായും ഉച്ചഭക്ഷണത്തിനായുള്ള ഇടവേള 60 മിനിറ്റായും ക്രമീകരിച്ചു. പുതുക്കിയ സമയക്രമം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു.
Be the first to comment