ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് വൃത്തി ഉറപ്പാക്കണം; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ക്ഷേത്ര പരിസരവും അവിടെ നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന രീതികളും പരിശോധിച്ച ശേഷം ശുചിത്വ മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഹൈക്കോടതി ബോര്‍ഡിനോട് നിര്‍ദേശിച്ചു. വൈഷ്ണവ പാരമ്പര്യത്തിലെ 108 അഭിമാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര. ഖരമാലിന്യ സംസ്‌കരണ രീതികളും ദ്രാവക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ക്ഷേത്ര പരിസരത്ത് നടപ്പിലാക്കേണ്ട അനുബന്ധ ശുചിത്വ നടപടികളും സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങളും ശുപാര്‍ശകളും ശുചിത്വ മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

ശുചിത്വ മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സമയപരിധിയും രീതിയും സൂചിപ്പിക്കുന്ന വിശദമായ നിര്‍ദേശങ്ങള്‍ ബോര്‍ഡിന് മുന്നില്‍ വയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്ഷേത്രത്തിന്റെ പരിസരം ശോചനീയമായ അവസ്ഥയിലായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ ക്ഷേത്ര പരിസരത്ത് വലിച്ചെറിഞ്ഞ നിലയിലാണുണ്ടായിരുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.

ക്ഷേത്ര അധികാരികള്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായും അപര്യാപ്തമാണെന്നും മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഗുരുതരമായ പാരിസ്ഥിതിക, പൊതുജനാരോഗ്യ, ശുചിത്വ പ്രശ്‌നങ്ങള്‍ നലിനില്‍ക്കുന്നുണ്ടെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*