
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്.
കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിൻ്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ , നേപ്പാൾ സർക്കാർ രാജിവച്ച് ഒഴിഞ്ഞിട്ടും പ്രതിഷേധങ്ങൾക്ക് അയവില്ല. സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ് നേപ്പാൾ നഗരങ്ങൾ.മുൻ സുപ്രീംകോടതി ജഡ്ജി സുശീല കർക്കിയെ ഇടക്കാല നേതാവായി പ്രതിഷേധക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അതിനിടെ, കലാപത്തിനിടെ ജയിൽചാടി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച വിചാരണ തടവുകാർ പിടിയിലായി. ബീഹാറിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ പത്ത് വിചാരണതടവുകാരാണ് പിടിയിലായത്. കാഠ്മണ്ഡു വിമാനത്താവളത്തിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.
Be the first to comment