‘പാര്‍ട്ടി അവഹേളിക്കുന്നുവെന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള ഒരു നേതാവല്ല ജി സുധാകരന്‍’; ഇപി ജയരാജന്‍

പാര്‍ട്ടി അവഹേളിക്കുന്നുവെന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള ഒരു നേതാവല്ല ജി സുധാകരനെന്ന് ഇപി ജയരാജന്‍. നല്ല പക്വതയും കുറേ അനുഭവങ്ങളുമൊക്കെയുള്ള നേതാവാണ് ജി സുധാകരനെന്നും അദ്ദേഹം അങ്ങനെ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഒന്നിച്ചുവന്നവരാണ് ഞങ്ങളൊക്കെ. ഞാന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ അദ്ദേഹം കമ്മറ്റി വൈസ് പ്രസിഡന്റായിരുന്നു. ഞങ്ങള്‍ക്ക് ഒരുപാട് കാലത്തെ അനുഭവമുള്ളതാണ്. ഇങ്ങനെയൊന്നും ചിന്തിക്കുന്ന സഖാവല്ല അദ്ദേഹം. ഈ നാട്ടിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഈ നാടിനെ ശക്തിപ്പെടുത്തുന്ന ജനകീയ, താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു പാര്‍ട്ടിയാണ്  സിപിഐഎം. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും – അദ്ദേഹം പറഞ്ഞു.

അതേസമയം, സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ജി.സുധാകരനുമായി സംസാരിച്ചു. തന്റെ പ്രതിഷേധം നാസറിനോട് സുധാകരന്‍ പറഞ്ഞു. അംഗത്വ ഫോറം പൂരിപ്പിച്ച് നല്‍കില്ലെന്ന് ആവര്‍ത്തിച്ചു. സംസ്ഥാന നേതൃത്വവും വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് വിവരം.

പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎം മെമ്പര്‍ഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളില്‍ അവഗണിച്ചു. എം വി ഗോവിന്ദന്‍ താന്‍ പരിഗണന അര്‍ഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ മാസം 28നായിരുന്നു ജി സുധാകരനെ പ്രകോപിപ്പിച്ച എം വി ഗോവിന്ദന്റെ പ്രതികരണം. ജി സുധാകരനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു എം വി ഗോവിന്ദന്റെ ആ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*