കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം:  റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന  പൊലീസ് മേധാവിയായി നിയമിച്ചത് നിയമങ്ങളും ചട്ടങ്ങളും പാലിച്ചെന്ന് സിപിഎം മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍. കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായെന്നും ഇപി ജയരാജന്‍ ചോദിച്ചു. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താന്‍ മാന്യത നടിച്ച് നടക്കരുതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഡിജിപിയെയും ഐജിയെയും നിയമിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അതിന് ഇവിടെ നിമയങ്ങളും ചട്ടങ്ങളും ഉണ്ട്. പരമ്പാരഗതമായ നടപടിക്രമങ്ങളുണ്ട്. അത് പാലിച്ചാണ് നിയമനം’. കൂത്തുപ്പറമ്പ് വെടിവയ്പിന് ഉത്തരവാദിയായ ഒരാളെ നിയമിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ‘കാലമെത്രയായി, ഒരുകാലത്ത് എകെ ആന്റണി കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നില്ലേ?. കേരളത്തിലെ കോണ്‍ഗ്രസിലെ പലരും ഇടതുമുന്നണിയില്‍ മന്ത്രിയായിരുന്നില്ലേ?. ഇങ്ങനെയുള്ള ചരിത്രങ്ങളൊന്നും മറന്നുപോകരുത്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താന്‍ മാന്യത നടിച്ച് നടക്കരുത്’

കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പട്ടികയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയെ നിയമിച്ചിട്ടുള്ളതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. കൂത്തുപറമ്പില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ കടന്നാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അന്നത്തെ തലശ്ശേരി ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ്. ഐപിഎസ് ട്രെയിനിങ്ങ് കഴിഞ്ഞ് റവാഡ ചന്ദ്രശേഖര്‍ ചാര്‍ജ് എടുത്ത് രണ്ടാമത്തെ ദിവസമാണ് വെടിവെയ്പുണ്ടായത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രദേശത്തെക്കുറിച്ചോ മറ്റോ കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിയാണ് ലാത്തിച്ചാര്‍ജ്ജിനും വെടിവെയ്പിനും നേതൃത്വം കൊടുത്തത്. ഒരുഘട്ടത്തില്‍ കോടതി റവാഡ ചന്ദ്രശേഖറെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റവാഡ ചന്ദ്രശേഖറിനു മേല്‍ ഒരു കുറ്റവും ചാര്‍ത്താന്‍ സാധിക്കില്ലെന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. അദ്ദേഹം ശിക്ഷിക്കപ്പെട്ട ആളല്ല. പ്രതി സ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. പാര്‍ട്ടിക്ക് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ല. സംസ്ഥാന പൊലീസിന്റെ മേധാവിയായി വരാന്‍ പറ്റിയ ഒരാള്‍ എന്ന നിലയില്‍ സര്‍ക്കാരെടുത്ത തീരുമാനമാണിത്. അതിനെ മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.പി ജയരാജന്‍ പറഞ്ഞത് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനോടുള്ള എതിര്‍പ്പല്ല. നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ് എന്നു പറഞ്ഞത് എങ്ങനെ എതിര്‍പ്പാകുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

പൊലീസ് മേധാവിയെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എതിര്‍ത്തത് എം ആര്‍ അജിത് കുമാറിന്റെ നിയമനത്തെയാണ്. ഒരു ഉദ്യോഗസ്ഥന്‍ സര്‍വീസ് കാലയളവില്‍ ഒരുപാട് കേസുകളുടെ ഭാഗമാകുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രം?ഗത്തു വന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു. ഡിജിപി ചുരുക്കപ്പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ നിതിന്‍ അഗര്‍വാളിനെതിരെയും സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്ന് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം, ഒരുമന്ത്രിയുടെ ജീവന്‍ രക്ഷിക്കാനാണ് കൂത്തുപറമ്പില്‍ വെടിവയ്പ് ഉണ്ടായതെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഓരോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അതാത് സമയം ചില തീരുമാനമെടുക്കേണ്ടിവരും. ഒരു മന്ത്രിയെ ജനക്കൂട്ടം ആക്രമിച്ചിരുന്ന് കൊന്നിരുന്നെങ്കിലോ?. അന്ന് മന്ത്രി എംവി രാഘവനെ കൊല്ലാന്‍ വേണ്ടിയാണ് ആ പരിപാടി നടത്തിയത്. സിപിഎം ആണ് അവരോട് മാപ്പുപറയേണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*