
സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചി വിടപറഞ്ഞിട്ട് അഞ്ച് വർഷം തികയുകയാണ്. എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അത്ഭുപ്പെടുത്തിയ പുതുതലമുഖ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കെ ആർ സച്ചിതാനന്ദൻ. അഭിഭാഷക ജോലിയിൽ നിന്നും സംവിധായകന്റെ കുപ്പായമണിഞ്ഞ പ്രതിഭാധനനായ ആ സംവിധായകന്റെ ഓർമൾ എന്നും അനശ്വരമാണ്.
മലയാളത്തിലെ സൂപ്പർ ചിത്രമായിരുന്ന അയ്യപ്പനും കോശിയും എന്ന ബിജുമേനോൻ- പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകനായിരുന്നു സച്ചി. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അയ്യപ്പനും കോശിയും എന്ന ചിത്രം എന്നും സച്ചിയുടെ ഓർമ്മകളുടെ സ്മാരകമാണ്. മലയാള സിനിമയിലെ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായിരുന്നു സച്ചി. 2007 ൽ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയായിരുന്നു സച്ചിയുടെ സിനിമയിലെത്തുന്നത്. പൃഥ്വിരാജും സംവൃതാ സുനിലും നായികാ നായകരായ ചിത്രം ബോക്സോഫീസിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിയതോടെ ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും മലയാള സിനിമാ വ്യവസായത്തിൽ മൂല്യമുള്ള എഴുത്തുകാരായി വളരെ പെട്ടെന്നുതന്നെ മാറി.
അടുത്ത ചിത്രം മലയാളത്തിലെ ഏറ്റവും സീനിയർ സംവിധായകനും ഹിറ്റ് മേക്കറുമായ ജോഷിയൊരുക്കിയ റോബിൻ ഹുഡിന്റെ തിരക്കഥയൊരുക്കിയത് സച്ചി-സേതു കൂട്ടുകെട്ടായിരുന്നു. പൃഥ്വിരാജ്, ബിജുമേനോൻ നരേൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ റോബിൻഹുഡും ബോക്സോഫീസിൽ വിജയതരംഗങ്ങൾ തീർത്തു.
വീണ്ടും ഷാഫിക്കൊപ്പം, ഈ കൂട്ടുകെട്ടിൽ പിറന്ന മേക്കപ്പ് മാനും മലയാളത്തിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടി, ജയറാം, കുഞ്ചാക്കോ മനോജ് കെ ജയൻ, പത്മപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് ഒരുക്കിയ സീനിയേഴ്സും പുതുകളുള്ള ചിത്രമായിരുന്നു. മമ്മൂട്ടി-നദിയ മൊയ്തു തപ്സി പന്നു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഡബിൾസും സച്ചി -സേതും കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം.
2012 ൽ സച്ചി വീണ്ടും ജോഷിയുടെ ചിത്രത്തിന് തിരക്കഥയുമായി എത്തി. മോഹൻലാൽ- അമലപോൾ ചിത്രമായ റൺബേബി റൺ ഹിറ്റായതോടെ സച്ചി വിജയ ചിത്രങ്ങളുടെ ശില്പിയെന്ന നിലയിൽ ശ്രദ്ധേയനായി. അനാർക്കലിയെന്ന ചിത്രമൊരുക്കിക്കൊണ്ടാണ് സച്ചി സംവിധാനരംഗത്തേക്ക് ചുവടുമാറുന്നത്.
2017 ൽ അരുൺ ഗോപിയൊരുക്കിയ ദിലീപ് ചിത്രം രാമലീലയുടെ തിരക്കഥയൊരുക്കിയത് സച്ചിയായിരുന്നു. 2019 ൽ ജീൻ പോൾ ലാൽ സംവിധാനം നിർവഹിച്ച ഡ്രൈവിംഗ് ലൈസൻസിന് തിരക്കഥയൊരുക്കിയതും സച്ചിയായിരുന്നു. പൃഥിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ഡ്രൈവിംഗ് ലൈസൻസ് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത അയ്യപ്പനും കോശിയും മലയാള സിനിമയിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത ചിത്രമായിരുന്നു. പൃഥ്വിരാജിന്റേയും ബിജു മേനോന്റെയും അഭിനയ ജീവിതത്തിലെ ഏറ്റവും ഗംഭീര പ്രകടനമായിരുന്നു അയ്യപ്പനും കോശിയിലൂടെ മലയാളി പ്രേക്ഷകർ കണ്ടത്. ഗൗരി നന്ദയെന്ന അഭിനേത്രിയുടെ അസാമാന്യ പ്രകടനവും ഈ ചിത്രത്തിലൂടെ പ്രേക്ഷകർ ആസ്വാദിച്ചു. നാഞ്ചിയമ്മയുടെ കലക്കാത്ത എന്നു തുടങ്ങുന്ന ടൈറ്റിൽ ഗാനം പ്രേക്ഷക ഹൃദയത്തെ കീഴടക്കുന്നതായിരുന്നു.
കഥാപാത്ര സൃഷ്ടിയിലും കഥാസന്ദർഭങ്ങളെ കൈകാര്യം ചെയ്ത രീതിയും ലൊക്കേഷനും എല്ലാം ഏറെ ആകർഷകമായിരുന്നു. സച്ചി തന്നെ ഒരുക്കിയ തിരക്കഥയായും സംവിധാനത്തിലെ പ്രത്യേകതയും ഈ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കി. എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിക്കുന്നതായിരുന്നു ചിത്രത്തിന്റെ സഞ്ചാരം. ബിജുമേനോന്റെ പ്രകടനത്തിന് വൻ സ്വീകര്യത ലഭിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
68-ാമത് ദേശീ ചലചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ മികച്ച സംവിധായകനുള്ള അവാർഡിന് അർഹനായ സച്ചി ഈ ലോകത്തുണ്ടായിരുന്നില്ല. ദേശീയതലത്തിൽ നാല് പുരസ്കാരങ്ങൾ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഇനിയും മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ ഒരുക്കേണ്ടിയിരുന്ന സച്ചി അന്ന് സംവിധായക പ്രതിഭ അകാലത്തിൽ ചിത്രങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. അഞ്ചു വർഷം മുൻപ് മലയാള സിനിമയെയും അദ്ദേഹം ജീവൻ നൽകിയ നിരവധി കഥാപാത്രങ്ങളേയും അനാഥരാക്കി സച്ചി യാത്രയായി.
Be the first to comment